Skip to main content

അപ്പനെ കാണാനില്ല

അപ്പനെ കാണാനില്ല
പതിവ് പോലെ ഉണർന്നപ്പോഴേ പോയത് കണ്ണാടിയുടെ മുമ്പിലേക്ക്.
അവിടെ കണ്ണാടിക്കുള്ളിൽ എന്റെ മുഖം ഇല്ല. തല വെട്ടിച്ചു കണ്ണാടിക്കപ്പുറം നാലുപാടും ഒന്നോടിച്ചു നോക്കി.
ഇല്ല. എന്റെ മുഖം കണ്ണാടിയിൽ പ്രതിഫലിക്കുന്നില്ല. അതിനുള്ളിൽ സർവത്ര ശൂന്യത.
മൂക്ക് വലിച്ചെടുത്ത വായുവിനാകട്ടെ യാതൊരു ഗന്ധവും ഇല്ല.
അപ്പോഴാണ്  ഞാൻ നിൽക്കുന്ന കണ്ണാടിക്കപ്പുറം ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്.
"അപ്പൻ"
മുപ്പതു വര്ഷം മുമ്പ് മരിച്ച എന്റെ അപ്പൻ ഇതാ കണ്ണാടിക്കുള്ളിൽ എന്നെ നോക്കി ചിരിക്കുന്നു. ഇതെന്തു കൂത്ത്. അപ്പൻ എന്നെക്കാളും കണ്ടാൽ ചെറുപ്പം.
ലാസ്റ്റ് ടൈം അപ്പനെ കണ്ടതോർമ്മ വന്നു.  അതേ ലുക്ക്.
അപ്പന് യാതൊരു ചെയിഞ്ചും ങേ ഹെ!
"ഗുഡ് മോർണിംഗ് സൺ"
അപ്പൻ എന്നെ ഇംഗ്ലീഷിൽ അഭി സംബോധന ചെയ്തു. അതും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മലയാളം നാലാം ക്ളാസ്സു മാത്രം പഠിച്ചേച്ചു പോയ അപ്പനിതാ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തു തിരിച്ചു വന്നിരിക്കുന്നു.
പക്ഷെ ഒരു വ്യത്യാസം. അപ്പന് സ്ഥായി ആയുണ്ടായിരുന്ന കോപ ഭാവം ലവലേശം ഇല്ല. ഇപ്പോഴിതാ ചിരിച്ചു കൊണ്ട് എന്നെ നോക്കി സംസാരിക്കുന്നു.
"നീ ഇവിടെ നിക്കുവാ?
ഗോ ടു യുവർ പ്ലേസ്”. “അവിടെ ആരൊക്കെയാ നിന്നെ കാണാൻ വന്നിരിക്കുന്നെന്നു ചെന്ന് നോക്കിയേ".
"ങ്ങുഹും".  "എനിക്കാരേം കാണുവേം വേണ്ട ആരോടും ഒന്നും മിണ്ടുകേം വേണ്ട".  "ഞാൻ എന്നാ  കൊച്ചു കുട്ടിയാണോ?" അത് മാത്രം അപ്പനോട് പറയാൻ പോയില്ല. പറഞ്ഞാൽ അപ്പന് തോന്നുകെലെ അവൻ ധിക്കാരി ആയീന്നു. അപ്പനെ ഇപ്പോഴും ചെറിയ പേടിയൊക്കെയുണ്ട്.
"അങ്ങനെ പറഞ്ഞാൽ എങ്ങനാ. ഇത് നിന്റെ ദിവസമാണ്.
യുവർ ഡേ!”
“നിന്റെ കല്യാണം ഓർമയില്ലേ? അന്നേ ദിവസം നീ എത്രമാത്രം  ആഹ്ലാദവാനായിരുന്നു. നിന്റെ പ്രസരിപ്പെല്ലാം എവിടെ പോയി"
ഇന്നിതാ അതിനേക്കാൾ പ്രധാനപ്പെട്ട ദിവസം അല്ലേ? ചെല്ല്.
"അതിനെന്നെ ആർക്കു വേണം" ഞാൻ ഇപ്പം എല്ലാവര്ക്കും ഒരു ഭാരമല്ലേ അപ്പാ?
നിന്റെ മനസ്സ് നിറയെ കാർ മേഘങ്ങൾ ആണെന്ന് എനിക്കറിയാം  പെയ്തൊഴിയാതെ വീർപ്പു മുട്ടുന്ന കരി മുകിലുകൾ.
അത് നിന്റെഇല്ല്യൂഷൻ’ മാത്രമാണ്.കൂടുതലും തോന്നലുകൾ.”
നിന്റെ ഭാര്യ നിന്റെ സ്വകാര്യ സ്വത്താണെന്നു നീ ധരിച്ചു.
നിന്റെ മക്കൾ നീ പറയുന്നത് എന്നും അനുസരിച്ചോളും എന്ന് നീ വെറുതെ വ്യാമോഹിച്ചു. വാശി പിടിച്ചു .നിന്റെ മക്കൾ പ്രാപ്തരായിരിക്കുന്നു എന്നും, അവർക്കു അവരുടേതായി ഒരു ലോകം ഉണ്ടെന്നും നീ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല.
ആരും, നിന്റെ ഭാര്യ പോലുംഇന്ന് നിന്റെ കീറിയ കുടക്കീഴിൽ വിശ്രമിക്കാൻ  വരുന്നില്ല എന്ന് നീ ചിന്തിക്കുന്നു.
ആവശ്യത്തിനും അനാവശ്യത്തിനും നീ അവരുടെ കാര്യങ്ങളിൽ ഇടപെടും. നിന്റെ കാലഹരണപ്പെട്ട ചിന്തകൾ അവരിലേക്ക്അടിച്ചേൽപ്പിക്കും. നിന്റെ ആർക്കും വേണ്ടാത്ത കോംപ്ലക്സ് നിന്നെ എല്ലാവരിൽ നിന്നും അകറ്റി. ആരും നിന്നെ അകറ്റിയില്ല. എല്ലാവരിൽ നിന്നും നീ തന്നെത്താനെ മാറി പോവുകയായിരുന്നു.
“യുവർ തോട്സ് ആർ അബ്സോല്റ്റലി ഒബ്സെലെറ്റ്, സൺ”!
 കാലം മാറി. കോലം മാറി. ടെക്നോളജി മാറി. മാറാനുള്ളത് നീയും നിന്റെ ചിന്തകളും മാത്രം.
നീ പഠിച്ച, നീ അഹങ്കരിച്ചിരുന്ന ചുരുക്കെഴുത്തു കലയും താള ലയത്തിൽ  അക്ഷരങ്ങൾ തട്ടി  നീ മീട്ടിയ സംഗീതവും  എന്നേ കാല യവനികക്കുള്ളിൽ ആയി. എന്നെ പോലെ.
അപ്പനും മോഡേൺ ആയി ഇപ്പോഴത്തെ കാര്യങ്ങളൊക്കെ എന്ത് കൃത് കൃത്യം ആയി അപ്പനറിയാം.
"കഴിഞ്ഞ പത്തു വർഷമായി നീ നിന്റെ പഴങ്കഥകൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു പറഞ്ഞു നിന്റെ കൂട്ടുകാരെ പോലും അകറ്റിയില്ലേ?"
“ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും യുഗത്തിൽ നിന്റെ വഴു വഴുപ്പൻ പഴങ്കഥകൾക്കു എവിടെ ഇടം. അതിനെല്ലാം ഇന്നെന്തു റെലെവൻസ്”. “ഫോർഗെറ്റ് ഇറ്റ്
സാരമില്ല. "എവെരിതിങ് ഹാസ് ടു കം ടു ആൻ ഏൻഡ്"
"ആർക്കും നിന്നോട് വിരോധം ഒന്നും ഇല്ല. വേണമെങ്കിൽ നീ ചെന്ന് കാണു."
അപ്പൻ പെട്ടെന്ന് അപ്രത്യക്ഷനായി. ഞാൻ ഒരു കാറ്റുപോലെ ഒഴുകി പൂമുഖത്തേക്കു ചെന്നു. ആരും എന്റെ അഭാവം ശ്രദ്ധിച്ചത് പോലും ഇല്ല.
വെള്ള വിരിച്ച നീണ്ട മേശക്കു ചുറ്റും മക്കളും കൊച്ചു മക്കളും ഭാര്യയും.
അകന്ന ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും അവിടെ ഇവിടെ ആയി ഇരിക്കുന്നു.
മുകളിൽ കുട വിരിക്കാനൊരുങ്ങുന്ന മഴക്കാർ.
"ഇനി വൈകിക്കണ്ട" മഴയ്ക്ക് മുമ്പേ കാര്യങ്ങൾ തീർക്കണം. കര കാരണവന്മാർ അഭിപ്രായം  അറിയിച്ചു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
എനിക്ക് കാണാൻ കഴിയാതിരുന്ന എന്റെ മുഖം ദാ അവിടെ.
ഞാൻ അപ്പനെ അവിടെല്ലാം നോക്കി. അവിടെങ്ങും അപ്പനെ കാണാനില്ലായിരുന്നു.







Comments

Popular posts from this blog

തവിയുടെ സംഗീതം

തവിയുടെ സംഗീതം " ഈ ചോറിനാത്ത് അപ്പിടീം കല്ലാണല്ലോ ,,," അപ്പൻ ദേഷ്യപ്പെട്ടു കൈ പാത്രത്തിൽ കുടഞ്ഞെഴുന്നേറ്റു പോയി കൈ കഴുകി . ഞങ്ങൾ ഏഴു മക്കൾക്കും ' അമ്മ വിളമ്പി തന്നതീ ചോറ് തന്നെയാണല്ലോ ,,, എന്നിട്ടും ഞങ്ങൾക്കാർക്കും കിട്ടാത്ത   ഈ കല്ല് ‌ ഈ ചോറിനാത്ത് എവിടുന്ന് വന്നോ ? ' അമ്മ ഞങ്ങളിൽ ഏഴാമന് ചോറ് വിളമ്പിയപ്പോൾ കലത്തിന്റെ അടിവയറ്റിൽ ചിരട്ടത്തവി കോറിയുണ്ടാക്കിയ വിചിത്ര വീണാ നാദം അപ്പന്റെ   മനസ്സിൽ ഒരു സംഗീത മഴയായി പെയ്തിറങ്ങിയ കാര്യം ഞങ്ങൾ സപ്തരും അറിഞ്ഞിരുന്നില്ല . വൃത്തിയിൽ പകുത്തു മാറ്റി നിർത്തിയ ചോറിന്റെ പകുതി   ആ സംഗീത ത്തിനുള്ള കരുതൽ ആയിരുന്നു .

കടലോളം കനൽ

കടലോളം കനൽ കടലോളം കനലെന്റെ ഉള്ളിൽ ഉണ്ടെങ്കിലും പുഴയോളം നിറയുന്നെന്നിഷ്ടം കരകാണാക്കടലിൽ ഞാൻ അക്കരെ കാണാതെ കാലിട്ടടിച്ചിരുന്നെങ്കിലും   എന്തിനോ ഏതിനോ എന്നുമെൻ കാതുകൾ കേൾക്കാൻ കൊതിയോടെ കാത്തിരുന്നു   ആ വിളി   ചാറ്റൽ മഴ പോലെ എന്നുള്ളം പൂകിയെൻ ദാഹം കെടുത്തിയതെന്തേ   എന്നുമെൻ മോഹത്തിരിപ്പടക്കത്തിനായിരം നക്ഷത്ര കണ്ണുകൾ നല്കിയെൻ മാനസ വീണ തൻ കമ്പിയായ് ശ്രുതിയായ് നാദമായ്   മയക്കുന്ന കറുപ്പായി മാറിയ ലഹരിയായി മായയായി മാറിയതെന്തേ മനസ്സിനെ മാറ്റിയതെന്തേ ?